കീവ്: പടിഞ്ഞാറൻ യുക്രെയ്നിലെ ടെർനോപിൽ നഗരത്തിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; 16 കുട്ടികളടക്കം 66 പേർക്കു പരിക്കേറ്റു.
പടിഞ്ഞാറൻ യുക്രെയ്നിലെ ലുവീവ്, ഇവാനോ-ഫ്രാങ്കിവിസ്ക് മേഖലകളിലും വടക്കൻ യുക്രെയ്നിലെ ഖാർകീവിലും ഉണ്ടായ മറ്റ് ആക്രമണങ്ങളിൽ മറ്റൊരു 30 പേർക്കും പരിക്കേറ്റിട്ടുണ്ട്.
റഷ്യൻ സേന ചൊവ്വാഴ്ച രാത്രി 470 ഡ്രോണുകളും 47 മിസൈലുകളും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ വൻതോതിലുള്ള നാശമാണുണ്ടായതെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ടെർനോപിൽ നഗരത്തിലെ രണ്ടു ഫ്ലാറ്റുകളുടെ മുകൾനിലകൾ തകർന്നാണു മരണങ്ങൾ സംഭവിച്ചത്.
കെട്ടിടാവശിഷ്ടങ്ങളിൽ ധാരാളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പടിഞ്ഞാറൻ യുക്രെയ്നിലെ ആക്രമണത്തിൽ വ്യാപകമായി വൈദ്യുതിവിതരണ, ഗതാഗത സംവിധാനങ്ങൾ തകർന്നു.
റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയ്ന്റെ അയൽരാജ്യമായ പോളണ്ടിലെ രണ്ടു വിമാനത്താവളങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. റഷ്യൻ മിസൈലുകളും ഡ്രോണുകളും വ്യോമാതിർത്തി ലംഘിക്കുന്നില്ല എന്നുറപ്പാക്കാനായി പോളണ്ട് യുദ്ധവിമാനങ്ങളെ വിന്യസിച്ചു.